തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ തന്ത്രപ്രധാന തസ്തികകളിൽ ശബരിമല സ്വർണക്കൊള്ളക്കേസിൽ ആരോപണം നേരിടുന്നവരെയടക്കം നിയമിച്ച നടപടിയിൽ തിരുത്തൽ വരുത്താൻ ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
ആരോപണ വിധേയരെ തന്ത്രപ്രധാന തസ്തികകളിൽ നിയമിച്ച നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം മന്ത്രി കെ. മുരളീധരൻ, ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനു കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദേവസ്വത്തിലെ സുപ്രധാന തസ്തികകളിൽ വിജിലൻസ് അന്വേഷണം നേരിടുന്നവരെ ഉൾപ്പെടെ നിയമിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ 24 ഉത്തരവുകളിൽ 20 എണ്ണത്തിലും തിരുത്തൽ വരുത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഉത്തരവുകളിൽ തിരുത്തൽ വരുത്തുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.